ബടാപ്പുറത്ത്
പടിഞ്ഞാറോട്ടുരുളാന്‍
നിസ്കാരപ്പായ
ചുരുണ്ടുകിടന്നിരുന്നു...
നിഴലിന്റെ പൂവന്‍കോഴി
തൊടിയിലുലാത്തിയിരുന്നു...
യത്തീമായ ഒരു കാറ്റ്
വയല്‍വരമ്പിലൂടെ
കതിരുകളെത്തഴുകി
കൈത്തോട്ടില്‍ കാല്‍ കഴുകി
പള്ളിക്കല്‍ വന്നിരുന്നു...
ജനലഴിയിലൂടെ വന്ന
കള്ളിക്കുപ്പായമിട്ട വെയില്‍
നിസ്കരിച്ചു കിടന്നിരുന്നു
വിശപ്പിന്റെ പെരുന്നാള്‍പ്പിറ
വയറ്റില്‍ പിറന്നിരുന്നു...
നോമ്പുകാലമായിരുന്നു...
|