| |
പേരറിയാച്ചെടികളുടെ
കളിത്തട്ട്,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്.
കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്‍വിഴുങ്ങിപ്പക്ഷി
പാര്‍ക്കുന്നൊരാഴക്കിണര്‍.
പകല്‍ വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.
ഒരു മിന്നലില്‍ തെളിയുന്ന
പന്നവള്ളിപ്പടര്‍പ്പ്.
അക്കരെപ്പൊത്തിലെ പാമ്പ്
ഇക്കരെപ്പൊത്തിലേക്ക്
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്‍കുടം.
പെരുവഴിയില്‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്‍കവിത
|